എല്ലാവര്‍ക്കും
എന്റെ
ഹ്യദയം നിറഞ്ഞ
ഓണാശംസകള്‍
if you can not read malayalam properly,
please click on this image
Click here for Malayalam Fonts
മഴയും മഞ്ഞും കൂടുകൂട്ടുന്ന കുടജാദ്രീ.....
നിനക്കെണ്റ്റെ സുസ്വാഗതം......
രാവിലെ നിഴല്‍ പിറകിലായിരുന്നു...
അതു മുന്നിലേക്ക്‌ വരുമെന്നറിയാമായിരുന്നിട്ടും,
അറിയാതെ...

മൌനം തഴുതിട്ട വാക്കുകള്‍ പിന്നിട്ട്‌,
മുണ്ഡനം ചെയ്ത മനസ്സുകള്‍ പിന്നിട്ട്‌,
മരണം നിഴല്‍ വീഴ്ത്തുമിടനാഴി പിന്നിട്ട്‌,
നരകസ്വപ്നങ്ങള്‍ പൊതിച്ചോറു കെട്ടി,
വിരലറുത്തൊടുവിലെ ദക്ഷിണ നല്‍കി,
വേതാളശാപം ശിരസ്സിലേറ്റി,
വിറയാര്‍ന്നിട കാല്‍ വെച്ചിറങ്ങി,

വഴിയെത്ര കാതം താണ്ടേണമിനിയും.... ?



ഒരു ജന്‍മത്തിന്‍ നഷ്ടസ്വപ്നങ്ങളുമായി-
ഞാന്‍ യാത്ര തുടരവേ..
ഒരിക്കലും ഉറങ്ങാത്ത വേര്‍പാടിന്റെ
വേദനകള്‍ മാത്രം കൂട്ടായ്‌ വരുമ്പോള്‍-
ആരെ പഴിക്കണം.. ?
ആരോടു ചോദിക്കണം.. ?
ഇനിയെന്‍ ജീവിതമെങ്ങോട്ട്‌.. ?

നഷ്ടങ്ങള്‍ തന്‍ ചില്ലുകൊട്ടാരമാം
ധരണിതന്‍ അറ്റങ്ങളിലേക്കോ..
അതോ മൃത്യുവിന്‍ മടിയിലേക്കോ.. ?

പൂവിറുക്കുവാനാഞ്ഞൊരെന്‍ കൈകളില്‍
തടഞ്ഞതോ വേദനകള്‍ തന്നൊരാ-മുള്ളു മാത്രം..
പരാതിയില്ല, പരിഭവമില്ല...

ഒരേയൊരു സംശയം മാത്രം,

ഇനിയെന്‍ ജീവിതമെങ്ങോട്ട്‌..
ഇരുളുന്ന രാത്രിതന്‍ മഴയിലേക്കോ.. ?
ഒഴുകുന്ന പുഴ തന്‍ ആഴങ്ങളിലേക്കോ... ?



ഒരു കുഞ്ഞിളം പുഞ്ചിരിക്ക്‌...



ഇരവും പകലും നിനക്കായി മാത്രം
സ്വപ്നവും നെയ്ത്‌ ഞാന്‍ കാത്തിരുന്നു.
ഹ്യദയത്തിനുള്ളില്‍ നിന്നെക്കുറിച്ചോര്‍ത്ത്‌
ഒത്തിരി വര്‍ണങ്ങള്‍ നെയ്തിരുന്നു.

ഓരോ പ്രതീക്ഷയും നീയെന്ന പൂമൊട്ട്‌
വിടരുന്നതോര്‍ത്തായിരുന്നു.

കുഞ്ഞേ...

പകലിന്റെ വെണ്‍മ നിന്‍ ഹ്യദയത്തിനുണ്ടെന്ന
പരമാര്‍ഥം ഞാനറിഞ്ഞിരുന്നു.
നീര്‍മണിയുതിരുമ്പോള്‍ വിരല്‍നീട്ടിതുടക്കുന്ന
പിഞ്ചുവിരലെന്റെ സ്വപ്നത്തിലുണ്ടായിരുന്നു.

ഒരു നോക്ക്‌ കാണുവാന്‍,
മാറോട്‌ ചേര്‍ക്കുവാന്‍
ഒരുപാട്‌ ഞാന്‍ കൊതിച്ചിരുന്നു.
എന്തേ നീ കണ്ടീല നിന്നമ്മ തന്‍ നൊമ്പരം,
കണ്ടിട്ടും കാണാതിരുന്നതാണോ... ?

പുലരിയും സന്ധ്യയും മാഞ്ഞുപോമെങ്കിലും
എന്‍ ഹ്യദയം പിടയുമിനി നിന്നെയോര്‍ത്ത്‌..
കഥകള്‍ പലതും പറഞ്ഞുകൊണ്ടങ്ങിനെ
പലരും നടന്നു മറഞ്ഞുപോയി.

അതുപോലെ നീയും.....

ഇനി നീയൊരിക്കലും വരില്ലെന്നറിയുമ്പോള്‍
എന്റെ ഹ്യത്തടം വിങ്ങി വിതുമ്പിടുന്നു.
ഒടുവില്‍ ചെന്നെത്തൂന്ന കടവിലെത്തോണിയില്‍
കയറിതുഴഞ്ഞു നീ പോയിയെന്നാകിലും
പിറകിലെ പച്ചത്തുരുത്തില്‍ പിടയുന്നൊരമ്മതന്‍
പ്രാണന്‍ പറിയുന്ന വേദന കാണാതിരിക്കുവാന്‍-
ഇല്ലയെന്‍ കുഞ്ഞേ നിനക്കാവില്ലയെങ്കിലും....
കിട്ടാത്ത വാത്സല്യമത്രയുമേകുവാന്‍
ഒരുനാളില്‍ ഞാനുമെത്താതിരിക്കുമോ... ?

കാത്തിരുന്നീടുക,
നീ നിണ്റ്റെ ലോകത്തില്‍
ഒരു മുത്തമെങ്കിലും നിന്‍ കവിളില്‍ തരാതെങ്ങനെ
സ്വസ്ഥമായെനിക്കുറങ്ങാനാവുമോമനേ... ?



കുളിരുറങ്ങി...
ഇല കൊഴിഞ്ഞ്‌ ഇവിടെ മഴ തിമിര്‍ക്കുന്ന നേരമാണ്‌.
എന്നോ മുരടിച്ച മൂവാണ്ടന്‍ ചോട്ടിലെന്‍പ്രണയം
തിരിച്ചെത്തിയിരിക്കുന്നു.
പടികയറി മുറ്റത്തണഞ്ഞ എന്റെ വെയില്‍കിളിയിപ്പോള്‍
കിതപ്പണച്ചുകൊണ്ടെന്റെ നെഞ്ചിലുണ്ട്‌..
വിരിമാറിലുറങ്ങിയ സ്വപ്നങ്ങളൊക്കെ
സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു.

എന്റെ വെയില്‍ക്കിളീ....

മഴയുടെ വിറയുന്ന തണുപ്പില്‍
സ്വപ്നതൂവലിണ്റ്റെ പുതപ്പുമായി
സങ്കല്‍പ്പലോകത്തില്‍ നിന്ന്
എന്നെ നെഞ്ചില്‍ കിടത്തി
താരാട്ടിയുറക്കേണ്ടേ നിനക്ക്‌... ?

ഞാന്‍ അക്ഷമയാണ്‌.

പഴുതുകളെല്ലാമടച്ച്‌ ഒരൊറ്റ ചുംബനത്താല്‍
എന്റെ ശ്വാസപേടകത്തിലെ ചക്രവാതങ്ങളെ
നീയെന്നാണ്‌ പിഴുതെറിയുക... ?
നിന്റെ സ്വപ്നങ്ങളും എന്റെ സ്വപ്നങ്ങളും
കവിതകളിലാക്കി ആത്മാവിന്റെ
യാത്രാലിഖിതങ്ങള്‍ വായിച്ച്‌ വായിച്ച്‌....
തളര്‍ന്ന് ഞാനുറങ്ങുമ്പോള്‍,

നീ ഉണര്‍ന്നിരിക്കുക.


മഴ


ഇവിടെ കര്‍ക്കിടകത്തനിമയോടെ
തകര്‍ത്തുപെയ്യുന്ന രാത്രികള്‍

ഒഴിഞ്ഞു പോയിരിക്കുന്നു
ചിങ്ങനിലാവ്‌ സ്വര്‍ണ്ണ പ്രഭയോടെ
ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

എന്നിട്ടും...

എണ്റ്റെ മനസ്സിലേക്കു മാത്രം ആ സ്വര്‍ണ്ണപ്രഭ
കടന്നുവരാന്‍ മടികാണിക്കുന്നതെന്തേ... ?

അതെ. എനിക്കറിയാം..

നീയെണ്റ്റെ അരികിലില്ലല്ലോ...
ഡിസംബറിലെ മഞ്ഞു പെയ്തിരുന്ന പുലരികളിലും
മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ജൂണിലെ രാത്രികളിലും
ഞാന്‍ സ്വപ്നം കാണുന്നത്‌മാര്‍ച്ചിലെ
ആ സ്നേഹമുള്ള പകലുകളെയാണ്‌.

ജൂണിലെ ആര്‍ദ്രമായ മഴയില്‍ നീയെന്നെ
ഉപേക്ഷിച്ചുപോകുമെന്നറിഞ്ഞിട്ടും
വേനലില്‍ നിന്നെ ഞാന്‍ ഇറുകെ പുണര്‍ന്നിരുന്നു.
അപ്പോള്‍ നിനക്ക്‌ വസന്തത്തിണ്റ്റെ സൌന്ദര്യവും
ശിശിരത്തിണ്റ്റെ സ്നിഗ്ധതതയും
ഒരു മഞ്ഞു തുള്ളിയുടെ
ലാളിത്യവുമുണ്ടായിരുന്നു.





കണ്ണീരിണ്റ്റെ കാണാക്കയങ്ങളില്‍
പങ്കായം നഷ്ടപ്പെട്ട തോണിക്കാരണ്റ്റെ
വിഭ്രാന്തിയോടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍
പകച്ചുനിന്നപ്പോള്‍,
ജീവിതവീഥിയില്‍ കൈപിടിച്ചു കൂടെ നടത്തിയ കൂട്ടുകാരീ...
എണ്റ്റെ മനസ്സില്‍ നിന്നോടുണ്ടായിരുന്നത്‌
ആത്മാര്‍ഥ സ്നേഹത്തിണ്റ്റെ നിഷ്കളങ്കഭാവമായിരുന്നു.

എണ്റ്റെ ദുര്‍ഘടവഴികളില്‍ നിന്നും
എന്നെ നീ കൈപിടിച്ചുയര്‍ത്തിയെങ്കിലും
നിണ്റ്റെ വഴിയിലെ വിഷമുള്ളായിത്തീരാന്
‍ദൈവം എന്നെ മാത്രം നിയോഗിച്ചതെന്തേ... ?



ഓര്‍മ്മകള്‍



പ്രണയത്തിന്‌ കടും നീലനിറമാണ്‌, അല്ലേ.. ?
ആഴിയേക്കാള്‍ ആഴമേറിയത്‌...

നോക്കൂ..

നിണ്റ്റെ ഹ്യദയതാളം ഇപ്പഴും എണ്റ്റെ നെഞ്ചിലുണ്ട്‌.
മാനസസരസ്സിലെ നീലസൌഗന്ധികങ്ങളുടെ
വശ്യതയും മനോഹാരിതയുമുള്ള ആ രാത്രികള്‍...
നിന്നോടൊന്നിച്ചുണ്ടായിരുന്ന ആ ദിനരാത്രങ്ങള്‍
ഇനിയുമെന്നാണ്‌ ഒഴുകി വരിക.
ഞാന്‍ കാത്തിരിക്കുന്നത്‌ നീയറിയുന്നില്ലേ.. ?

ഓര്‍ക്കുന്നുവോ,

മനസ്സിലെ പവിഴച്ചെപ്പിനുള്ളില്‍ ആയിരം സ്വപ്നങ്ങളും
മിഴിക്കോണില്‍ ആതിരനിലാവിണ്റ്റെ ആര്‍ദ്രതയും,
ആത്മാവില്‍ തൂവല്‍ സ്പര്‍ശവുമായി
ഒരു സുന്ദരനിമിഷത്തിണ്റ്റെ ധന്യരാവില്‍
ഒഴുകിയൊഴുകി വന്ന്‌നീയെന്നിലേക്ക്‌ പടര്‍ന്നിറങ്ങിയത്‌..

ഈ ജന്‍മം മുഴുവന്‍ എനിക്ക്‌ താലോലിക്കുവാനുള്ള
സുവര്‍ണ നിമിഷം.
അനുഭവങ്ങളുടെ സംഗീതവുമായി കാലത്തിണ്റ്റെ പടവുകളിലൂടെ
അടിവെച്ചകലുമ്പോള്‍ എനിക്കോമനിക്കാന്‍
നീ തന്ന നല്ല ഒാര്‍മകള്‍കൂട്ടിനുണ്ട്‌.

ശബ്ദമായി പോലും നിണ്റ്റെ സാമീപ്യം അനുഭവപ്പെടുമ്പോള്‍
എണ്റ്റെ ഹ്യദയത്തില്‍
മഞ്ഞുതുള്ളി വന്ന്‌ പതിക്കുന്ന പോലെ..
ദു:ഖങ്ങള്‍ ബാഷ്പമായ്‌ അകലുന്ന പോലെ..

ഇന്നലേയും നിന്നെ ഞാന്‍ സ്വപ്നം കണ്ടിരുന്നു.

മറക്കാന്‍ കഴിയാത്ത സ്മരണകള്‍സ്വപ്നത്തിലൂടെ
എന്നെ തേടിയെത്തുകയാണ്‌.
പുലര്‍വെയില്‍ പോലെ മനസ്സില്‍സ്നേഹോഷ്മളത നിറയുന്നു.
സ്വപ്നത്തില്‍ കണ്ട മേഘങ്ങള്‍
മഴത്തുള്ളികളായ്‌എവിടെയോ തകര്‍ന്നു ചിതറിയിട്ടുണ്ടാവാം..
കൈ പിടിച്ച്‌ കൊക്കുരുമ്മി പിച്ചവെച്ച വഴിത്താരകള്‍
ആരൊക്കെയോചവിട്ടി മെതിച്ചിട്ടുണ്ടാവാം.

ഉണര്‍ന്നപ്പോള്‍ ഞാന്‍ തനിച്ചായിരുന്നു.

നിണ്റ്റെ പ്രണയത്തില്‍ കുളിരണിഞ്ഞിരുന്ന
എണ്റ്റെ ദേഹവും ദേഹിയുമിന്ന്‌
വിരഹത്താല്‍ മരവിച്ചിരിക്കുന്നു.
മരവിപ്പിണ്റ്റെ അഗാധതയിലേക്ക്‌ മുങ്ങിക്കൊണ്ടിരിക്കുന്ന
എണ്റ്റെ മനസ്സിനെയെങ്കിലും നീയുണര്‍ത്തൂ..

നനക്കു മാത്രമേ അതിന്‌ കഴിയൂ എന്ന്‌
നിനക്കറിവുള്ളതല്ലേ.. ?
അതോ മനപ്പൂര്‍വ്വം നീയത്‌വിസ്മരിക്കുകയാണോ.. ?

മോഹങ്ങളുടെ ഒരിക്കലും തിരിച്ചു വരാത്ത
യൌവ്വനമാവരുത്‌ നമ്മുടെ ജീവിതം.

സ്നേഹം.

വികാരങ്ങളില്‍ ഏറ്റവും സുന്ദരം.
ആവര്‍ത്തിച്ചാലും മതിവരാത്ത അത്ഭുതപ്രതിഭാസം.
സ്നേഹം പങ്കുവെക്കുന്ന ജീവിതത്തിണ്റ്റെ
അര്‍ഥവും പവിത്രമാവണമെന്ന്‌ നിനക്കറിവുള്ളതല്ലേ..

എനിക്ക്‌..

എനിക്ക്‌ നിണ്റ്റെ സ്നേഹം ആവശ്യമായിരിക്കുന്നു.
നിദ്രയില്‍ പോലും നമ്മള്‍ അകലരുതെന്ന്‌
എണ്റ്റെ മനസ്സ്‌ കേഴുന്നു.
എണ്റ്റെ ഹ്യദയത്തിലേക്ക്‌ കാതോര്‍ക്കുമ്പോള്‍
നീ കേള്‍ക്കുന്നതും അതു തന്നെയല്ലേ.. ?

സ്നേഹിക്കുന്നതിനു മുന്‍പ്‌നീ കാറ്റും
ഞാനിലയുമായിരുന്നു.
കൊടും വേനലില്‍ പൊള്ളിയകാലം
നിനക്ക്‌ കരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
ആ നിനക്കിതെന്തു പറ്റി.. ?
അടക്കിപ്പിടിച്ച,
ഒരാത്മാവിണ്റ്റെ തേങ്ങലുകള്‍നിന്നെ തേടിയെത്താറില്ലേ.. ?

സ്നേഹത്തിണ്റ്റെ വശ്യമായ പൂര്‍ണേന്ദൂ,
നീയെന്തിനാണെന്നില്‍ നിന്നൊളിക്കുന്നത്‌.. ?

കണ്ണന്‍

നിനക്ക്‌ സ്നേഹംപൂക്കാന്‍ മറന്ന കടമ്പു വൃക്ഷമാകാം.

എനിക്കതു കണ്‍പീലിയില്‍ തങ്ങിനില്‍ക്കുന്ന

കണ്ണുനീര്‍ തുള്ളിയാണ്‌.

സ്നേഹത്തിനും ഒരു വസന്തകാലമുണ്ടാവാം-


അന്ന്‌ വാക്കുകളുടെ തേന്‍മഴ,
ശിശിരത്തില്‍ മഞ്ഞുതുള്ളിക്കിടമില്ല.. ഇനി-
പൊഴിയുന്ന ഇലകള്‍ക്കിടയില്‍നിണ്റ്റെ
സ്നേഹം ഞെരിഞ്ഞമരാതിരിക്കട്ടെ.

അല്ലെങ്കിലും ഒരു ചെറിയ തീജ്വാലയേറ്റ്‌
എരിഞ്ഞടങ്ങാനാവുമോ അതിന്‌.. ?

വൃന്ദാവനം,

നീലക്കടമ്പിനു ചുവട്ടില്‍ നിറമാര്‍ന്ന മഞ്ഞപ്പട്ടും
ചുണ്ടിലൊരു മുരളികയുമായി എണ്റ്റെ കണ്ണന്‍,

ഇടമുറിഞ്ഞ രാഗത്തില്‍ ജന്‍മമൊതുക്കി-
ഇവിടെയീ രാധയും..






നിന്നെക്കുറിച്ച്‌ പറയുമ്പോള്‍എനിക്കൊരായിരം നാവുകള്‍..
നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍എണ്റ്റെ കണ്ണില്‍പ്രണയത്തിണ്റ്റെ സാന്ദ്രനീലിമ..
എണ്റ്റെ ഹൃദയംനിനക്കുള്ള സ്നേഹത്തിണ്റ്റെ മഹാസമുദ്രിമ..
വസന്തം വിരിയാത്ത വഴികളില്‍,
നിലാവു വീഴാത്ത തീരങ്ങളില്‍,
കൂരിരുട്ടില്‍ ഇന്നും.. (എന്നും)

നീ എനിക്കായ്‌ മാത്രം തെളിയുന്നതാരകം.

എണ്റ്റെ ലോകത്തിനപ്പുറം...
എണ്റ്റെ പഞ്ചേന്ദ്രിയസംവേദനങ്ങള്‍ക്കുമപ്പുറം...
ഞാനറിയാത്ത നിയോഗങ്ങളില്‍,

നീയേതോ ദേവദൌത്യത്തിണ്റ്റെ
വിശുദ്ധിയിലലയുമ്പോള്‍,

മഞ്ഞു പോലെ..
നെറ്റിയിലറിയാതെ മുകര്‍ന്നു മറയുന്നജ്വാലയായ്‌..

നിദ്രയില്‍,

ബോധത്തിണ്റ്റെ തീരങ്ങളിലേക്കുണര്‍ത്തൂന്ന

നേര്‍ത്ത വിളിയൊച്ചയായ്‌..

കണ്‍മിഴിക്കുമ്പോള്‍ വഴിത്തിരിവില്‍ മറയുന്ന

വസ്ത്രോഞ്ചലമായ്‌.. കാറ്റിലലിഞ്ഞുപോകുന്ന പരിചിതഗന്ധമായ്‌..

നീ വരുമെന്ന കിനാവിണ്റ്റെ പച്ചപ്പില്‍,

എന്നും ഞാനുറങ്ങുന്നു....


പറയാന്‍ മറന്നത്



എണ്റ്റെയുള്ളില്‍ നീയെന്നും വേദനിക്കുന്ന ഒരോര്‍മയാണ്‌.
ആഴങ്ങളിലേക്കെത്തി നോക്കിയാല്‍ നീയെനിക്കോ ഞാന്‍ നിനക്കോ
ആരുമല്ലായിരിക്കും. പക്ഷേ ആത്മബന്ധം കൊണ്ട്‌ നീയെനിക്കാരൊക്കെയോആയിരുന്നു.
സ്വപ്നങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യവുമായി സൌഹ്യദമില്ലെന്നും
വികാരത്തിന്‌ സ്നേഹവുമായി നിഗൂഢബന്ധമുണ്ടെന്നും
എന്നെ പഠിപ്പിച്ചത്‌ നീയായിരുന്നു.

ഒലിവ്‌ താഴ്‌വരയില്‍ പനിനീര്‍പൂക്കള്‍ കൈമാറിക്കൊണ്ടാരംഭിച്ച സൌഹ്യദമായിരുന്നില്ലനമ്മുടേത്‌..

ഇഷ്ടമായിരുന്നു ഒരുപാട്‌...


എന്നെ മറന്നേക്കൂ'
എന്നു നിന്നോടെനിക്കു പറയാതെ പറയേണ്ടി വന്നപ്പോഴും
നീയോര്‍ത്തില്ല,

വ്യവസ്ഥകളില്ലാത്ത സ്നേഹം,

അതൊരിക്കലും മരിക്കില്ലെന്ന്‌..
കാലങ്ങളെത്ര കഴിഞ്ഞാലും ഹ്യദയത്തിണ്റ്റെ ഉള്ളറകളില്‍ ദേവസംഗീതമായി അത്‌
അലയടിക്കും.
മനസ്സ്‌ തുറന്ന്‌ ചിരിക്കാനോ സന്തോഷിക്കാനോ എനിക്ക്‌ കഴിയുന്നില്ല.

ആകാശനീലിമ പോലെ അനന്തതയിലേക്ക്‌ നീ പോയി.
കാലം വേദനിപ്പിക്കില്ലെന തോന്നല്‍
മിഥ്യയായ്‌ പൊട്ടിച്ചിതറുമ്പോള്‍,
ഒന്നും അറിയാത്ത വിധം അന്യയായ്‌ നീ അകന്നപ്പോള്‍,
എണ്റ്റെ മനസ്സില്‍ നിന്നു കൂടി അടര്‍ത്തി മാറ്റാന്‍ കഴിഞ്ഞെങ്കിലെന്ന്‌
ഞാന്‍ ആഗ്രഹിച്ചിരുന്നു.
ഒരുപാട്‌ പ്രാര്‍ഥിച്ചിരുന്നു.
ചിലപ്പോഴൊക്കെ വിജയിക്കുകയും ചെയ്തു.

എങ്കിലും കൂട്ടുകാരീ...

സ്നേഹത്തിണ്റ്റെ, ത്യാഗത്തിണ്റ്റെ, സഹനത്തിണ്റ്റെ
കുടുംബിനിയായ്‌ നീ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍
എണ്റ്റെ മനസ്സ്‌ എന്തുമാത്രം സ്വസ്ഥമായിരുന്നേനെ...
ഇല പൊഴിഞ്ഞ്‌ നഗ്നമായ ചില്ലകളില്
വീണ്ടുമൊരു തളിര്‍കാലം അപ്പോഴേ വരുകയുള്ളൂ..

ഒാര്‍മകള്‍ മരിക്കാത്ത മനസ്സുമായി
ഞാന്‍ ഉറങ്ങാന്‍ കഴിയാതെ നിലാവ്‌ വീണ പുല്‍മേട്ടിലേക്ക്‌
നോക്കി ജാലകത്തിനരികിലിരിക്കെ
ആ പുല്‍മേടിനെ തഴുകി,
വിദൂരതീരങ്ങളില്‍ എവിടുന്നോ
ഒരു കാറ്റ്‌ ചൂളം വിളിച്ചെത്താറുണ്ട്‌.
ആ കാറ്റിണ്റ്റെ ചിറകിലേന്തി നീ വന്നിരുന്നെങ്കില്‍ എന്നു
ഞാനാഗ്രഹിക്കാറുണ്ട്‌.
എണ്റ്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട്‌ പറയാന്‍ ബാക്കി വെച്ച
ഒരുവാക്കു കൂടിയുണ്ട്‌.
അതു പറയാതെങ്ങനെ എനിക്ക്‌.....

പക്ഷെ എണ്റ്റെ കാത്തിരിപ്പ്‌ വെറുതെയാണെന്ന്‌
ഇപ്പോഴെനിക്കറിയാം.
കാറ്റിണ്റ്റെ ചിറകിലേറി നീ വരില്ല...
നിനക്ക്‌ വരാനാവില്ല...

ഇനിയൊരിക്കലും.



മാപ്പ്‌...


വിശ്വകാരുണ്യത്തിണ്റ്റെ
സൃഷ്ടികര്‍ത്താവിനോട്‌-
യൂദാസ്‌ പറയാന്‍ മറന്ന വാക്ക്‌,

ഒരു ബലികുടീരത്തിണ്റ്റെ വാസ്തുശില്‍പിയോട്‌-
ഷാജഹാന്‍ പറയാന്‍ മറന്ന വാക്ക്‌,

രാഷ്ട്രത്തിന്‍ നാഥനോട്‌-
ഗോഡ്സേ പറയാന്‍ മറന്ന വാക്ക്‌,

പെരുവിരലറുത്തു നല്‍കിയ ഏകലവ്യനോട്‌-
ദ്രോണര്‍ പറയാന്‍ മറന്ന വാക്ക്‌,

കുരുക്ഷേത്രഭൂമിയില്‍,
ചരിത്ര പിതാവിനോട്‌-
കര്‍ണ്ണസഹോദരന്‍ പറയാന്‍ മറന്ന വാക്ക്‌,

ഒരു സൌഹൃദാത്മാവിന്‍ പ്രണയത്തില്‍
മുറിവേല്‍പ്പിച്ച ഞാന്‍-
നാളിതുവരെ നിന്നോടു പറയാന്‍ മറന്ന വാക്ക്‌,


മാപ്പ്‌...




മഞ്ഞിന്‍ തലപ്പുകളില്‍ നിലാവ്‌ കൂടുവെക്കുമ്പോള്‍..
മോഹച്ചില്ലകളില്‍ മാമ്പൂ വിരിയുമ്പോള്‍.
മൌനത്തിണ്റ്റെ താഴ്‌വാരങ്ങളിലും
മഴവില്‍ നിറങ്ങള്‍ വന്നണയുമ്പോള്‍..

എന്തിനെന്നറിയാതെ മനസ്സ്‌ തരളിതമാകുന്നുവോ?

വിഷാദാര്‍ദ്രമായൊരു സംഗീതം കേള്‍ക്കുമ്പോള്‍
ഹൃദയം സാന്ദ്രമാകുന്നുവോ?

എന്നില്‍ നിറയെ നിന്നോടുള്ള പ്രണയമാണ്‌...

മഴ പോലെ ആര്‍ദ്രമായ..
പുല്‍ക്കൊടിത്തുമ്പിലെ തുഷാരബിന്ദു പോലെ,

പരിശുദ്ധമായ സ്നേഹം.
എണ്റ്റെ ഹൃദയമിടിപ്പാണു നീ..

ഈ ജന്‍മം മുഴുവന്‍
എണ്റ്റെ പ്രണയമിഴികളില്‍ നിന്നെ ഞാന്‍
ഒളിപ്പിച്ചൂ വെക്കട്ടെ..

നിനക്കു പകരമായില്ലെനിക്കു മറ്റൊന്നും.
ഒാര്‍ക്കുന്തോറും ഞാനറിയുകയാണ്‌,
നിന്നെ മറക്കുകയെന്നാല്‍
മരണം മാത്രമാണതിനുത്തരം എന്ന്‌..
എന്നോടുള്ള നിണ്റ്റെ സ്നേഹവും മനസ്സും
എല്ലാം ഞാനറിയുന്നുണ്ട്‌..
നിന്നിലെ നിഴലായ്‌ എന്നും ഞാന്‍ കൂടെയുണ്ടാവും.

ഇനിയൊരു സ്വപ്നത്തില്‍ പോലും
പരസ്പരം അകലാതിരിക്കാന്‍
നമുക്ക്‌ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കാം.

പ്രണയം

പ്രിയപ്പെട്ടവനേ...

ഇത്‌ എണ്റ്റെ പ്രണയമാണ്‌.
എണ്റ്റെ കണ്ണില്‍ കൊളുത്തിവെച്ചിട്ടുംനീ കാണാതെപോയത്‌....
എണ്റ്റെ ചുണ്ടില്‍ വിറയാര്‍ന്നുനിന്നിട്ടുംനീ അറിയാതെപോയത്‌..

അല്ലെങ്കിലും നീയെങ്ങനെ എന്നെ അറിയാനാണ്‌.. ?
ഞാനൊരിക്കലും എന്നെനിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലോ...

ഞാനെന്നും നിനക്കു പിറകെയായിരുന്നു.

നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുമ്പോഴും,
നിന്നെ പിന്തുടരുകയാണെന്ന്‌ വെറുതെ ഓര്‍ത്തുകൊണ്ട്‌...

ഞാനെന്നും നിണ്റ്റെ കാഴ്ച്ചവട്ടത്തിനു പുറത്തായിരുന്നു.

എണ്റ്റെ ഹ്യദയം നിണ്റ്റെ ഹ്യദയതാളത്തിനൊപ്പംമിടിക്കുന്നത്‌ ഞാനറിഞ്ഞിരുന്നു.
എണ്റ്റെ ദിനസരിക്കുറിപ്പുകള്‍ നിണ്റ്റെ പേരിണ്റ്റെ കണക്കുപുസ്തകങ്ങളായി..
ഞാന്‍ നിന്നെ നിരന്തരം സ്വപ്നം കാണുകയുംനിനക്കുവേണ്ടി
നിരന്തരം എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.
ആ കുറിപ്പുകള്‍ വായിക്കുന്നതില്‍ നിന്നും നിന്നെ വിലക്കിയത്‌
എന്നൊടുള്ള നിണ്റ്റെ സ്നേഹക്കൂടുതലാണെന്ന്‌ഞാന്‍ തിരിച്ചറിയുന്നു.

പാതിവഴിയില്‍ പരിത്യക്തരായ എല്ലാ പ്രണയിനികളുടേയും ആത്മാവ്‌
എന്നിലേക്കാവേശിച്ച്‌ നിര്‍ത്താതെ നിലവിളിക്കുന്നു.

എനിക്കുനിന്നെ പ്രണയിക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ.... ?

എന്നാലും...

കൌമാരത്തുടക്കത്തില്‍ മനസ്സിലുദിച്ച മഷിപുരളാതെ
മരിച്ചുമരവിച്ച കവിതകള്‍ പോലെ,
എന്നില്‍ തന്നെ ഘനീഭവിച്ചുപോകുന്ന ഒന്നായി
ഞാനെണ്റ്റെ പ്രണയത്തെ തിരിച്ചറിയുന്നു.

ഒരിക്കല്‍...

ഒരിക്കലെന്നെങ്കിലും പിന്നിലൊരു ഇലയനക്കം,
ഒരു പദവിന്യാസം,
ഒരു വസ്ത്രമര്‍മരം കേട്ട്‌ നീ തിരിഞ്ഞുനോക്കിയേക്കാം..

അല്ല...അതു ഞാനാവില്ല.

ഞാനപ്പോഴും കാത്തുനില്‍ക്കുകയാവും,
നീ കടന്നുപോയ വഴിയേ യുഗങ്ങള്‍ക്ക്‌ ശേഷവും
കാലൊച്ചകേള്‍പ്പിക്കാതെ നടക്കാന്‍..
നിന്നെ പിന്തുടരുകയാണെന്ന്‌ വെറുതെ വ്യാമോഹിച്ചുകൊണ്ട്‌...

പ്രിയനേ...

പ്രണയം ചിലപ്പോള്‍ ഇങ്ങനേയുമാണ്‌...
കാലൊച്ച കേള്‍പ്പിക്കാതെ, ഹ്യദയത്തിലേക്ക്‌ നടന്ന്‌ കയറാതെ,
അത്‌ നിശ്ശബ്ദമായി നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.

ജന്‍മങ്ങള്‍ക്കുമപ്പുറത്തേക്ക്‌......